Thursday, May 7, 2015

എസ്എസ്എൽസി: അടുത്ത വർഷം മുതൽ മാർക്കുകൾ സ്കാൻ ചെയ്യും - മനോരമ വാര്‍ത്ത

തിരുവനന്തപുരം:എസ്എൽസി പരീക്ഷയുടെ മാർക്കുകൾ മൂല്യനിർണയ ക്യാംപുകളിൽനിന്ന് അപ്ലോഡ് ചെയ്തതിൽ പിഴവു സംഭവിക്കുന്ന സാഹചര്യത്തിൽ അടുത്ത വർഷം മുതൽമാർക്ക് അടങ്ങുന്ന പട്ടിക അതേപടി സ്കാൻ ചെയ്തു കംപ്യൂട്ടറിൽ കയറ്റും. മൂല്യനിർണയ ക്യാംപുകളിൽ മാർക്കുകൾ ടൈപ്പ് ചെയ്തു ചേർക്കുമ്പോൾ തെറ്റാനും ചില മാർക്കുകൾ വിട്ടുപോകാനും സാധ്യതയുണ്ട്. ഈ പ്രശ്നമാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷാഫലം അവതാളത്തിലാക്കിയതിന്റെ മുഖ്യ കാരണം. ഈ സാഹചര്യത്തിൽ അടുത്ത വർഷം മുതൽ മാർക്കുകൾ രേഖപ്പെടുത്തിയ കടലാസുകൾ മൂല്യനിർണയ ക്യാംപുകളിൽനിന്നു സ്കാൻ ചെയ്തു കയറ്റാനാണു തീരുമാനം.
ഐടി പരീക്ഷയിൽ പല വിദ്യാർഥികൾക്കും ഉയർന്ന ഗ്രേഡ് നൽകിയെന്നു പരാതിയുള്ള സാഹചര്യത്തിൽ ഐടിയുടെ മാർക്കുകളും ഇങ്ങനെ സ്കാൻ ചെയ്തു കയറ്റുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ഗോപാലകൃഷ്ണ ഭട്ട് അറിയിച്ചു. ഐടി പരീക്ഷയിൽ വ്യാപകമായി മാർക്ക് കൂട്ടി നൽകിയെന്ന പരാതിയെക്കുറിച്ച് അദ്ദേഹം പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഗ്രേസ് മാർക്ക് കൂട്ടിച്ചേർത്തപ്പോൾ മാർക്ക് അധികമായെന്നാണ് ഇതിനു പരീക്ഷാഭവൻ നൽകിയ വിശദീകരണം. എന്നാൽ ഗ്രേസ് മാർക്കിന് അർഹതയില്ലാത്ത വിദ്യാർഥികൾക്കും ഐടി പരീക്ഷയ്ക്കു യഥാർഥത്തിൽ ലഭിച്ചതിനെക്കാൾ കൂടിയ ഗ്രേഡ് കിട്ടിയിട്ടുണ്ട്. എസ്എസ്എൽസി പരീക്ഷാഫലത്തിലെ അപാμμളെക്കുറിച്ച് അന്വേഷണം നടത്തുന്നതിനായി സർക്കാരിനു ഡിപിഐ ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല. അന്വേഷണത്തിൽ ഐടി പരീക്ഷയുടെ മാർക്ക് പ്രശ്നവും ഉൾപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ഐടി പരീക്ഷയുടെ ഗ്രേഡ് കൂടിയത് എങ്ങനെയെന്നു കണ്ടെത്തുക അത്ര എളുപ്പമല്ലെന്നു വിദഗ്ധർ പറയുന്നു. ഇനി കാരണം കണ്ടെത്തിയാലും ഉയർന്ന ഗ്രേഡ് ലഭിച്ച വിദ്യാർഥികളുടെ മാർക്ക് വെട്ടിക്കുറയ്ക്കാൻ സാധിക്കില്ല. ഇതു വ്യാപക പ്രതിഷേധത്തിന് ഇടയാക്കുമെന്നതിനാൽ അതിനു വിദ്യാഭ്യാസ വകുപ്പു തുനിയില്ല. പക്ഷേ മാർക്കും ഗ്രേഡും തമ്മിൽ ചേരാത്ത പ്രശ്നത്തിനു പരിഹാരം കണ്ടെത്തിയില്ലെങ്കിൽ അടുത്ത വർഷവും ഇതേ പ്രശ്നം ആവർത്തിക്കുമെന്നതിനാൽ പരിഹാരത്തിനുള്ള ശ്രമമാണു വിദ്യാഭ്യാസ വകുപ്പു നടത്തുന്നത്. എസ്എസ്എൽസി പരീക്ഷസംബന്ധിച്ച മറ്റു പരാതികളെല്ലാം പരിഹരിച്ചു കഴിഞ്ഞതായി ഗോപാലകൃഷ്ണഭട്ട് പറഞ്ഞു. പുനർമൂല്യ നിർണയത്തിനും സേ പരീക്ഷയ്ക്കും അപേക്ഷ ക്ഷണിച്ചതായും അദ്ദേഹം അറിയിച്ചു.

No comments:

Post a Comment