Saturday, December 6, 2014

ഉണ്ണിയുടെ ടൂര്‍ ഡയറി ഭാഗം 2

കേരളത്തിന്റെ കാശ്മീര്‍ എന്ന് അറിയപ്പെടുന്ന മൂന്നാറിലെ ഇരവിക്കുളം നാഷണല്‍ പാര്‍ക്കിലൂടെ നടന്നു പോകുമ്പോ​ഴാണ് പശ്ചിമഘട്ടത്തിലെ മലനിരകളും കണ്ണെത്താദൂരം പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങളും തണുത്ത കാറ്റും ആസ്വാദിക്കാനും വംശനാശഭീഷണി നേരിടുന്ന വരയാടിനെയും,നീലകുറിഞ്ഞി ചെടികളെ കാണാനും സാധിച്ചത്.അതിനെ കുറിച്ച് കഴിഞ്ഞ ഭാഗത്തില്‍ പറഞ്ഞിരുന്നല്ലോ..വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കാട്ട് തുമ്പ പോലുള്ള അനേക സസ്യങ്ങളെയും അവിടെ കാണാന്‍ സാധിച്ചു. അവയെ ക്യാമറായില്‍ പകര്‍ത്തുമ്പോഴാണ് ഞാന്‍ സണ്‍ ഡ്യൂ ചെടി എന്ന ബോര്‍ഡ് കണ്ടത്.
 കൗതുകത്തോടെ ആ ചെടിയുടെ ചിത്രം ക്യാമറയില്‍ പകര്‍ത്തി. പിന്നീട് അന്വേഷിച്ചപ്പോഴാണ് ആ ചെടി ചില്ലറക്കാരനല്ല.ഇരപിടിയനാണ് എന്ന് മനസ്സിലായത്. ഇവനെന്തിനാ "നോണ്‍വെജ് "ആയതെന്ന് മനസ്സിലായില്ല. തലപുകച്ചിട്ടും  ഉത്തരം കിട്ടിയില്ല. വീട്ടിലെത്തി ഇന്റര്‍നെട്ടില്‍ സര്‍ച്ച് ചെയ്തപ്പോഴാണ് ആ ചെടിയെ കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചത്...

ഡ്രോസെറേസി സസ്യകുടുംബത്തിൽപ്പെടുന്ന കീടഭോജി സസ്യമാണ്  സണ്‍ഡ്യൂ അഥവാ ഡ്രോസെറ. ഡ്രോസെറോസ് എന്ന ഗ്രീക്കു പദത്തിൽ നിന്നാണ് ഈ സസ്യനാമം ലഭിച്ചത്.
ഡ്രോസെറയുടെ ഇലയില്‍ ഗ്രന്ഥികളായി രൂപാന്തരപ്പെട്ടിരിക്കുന്ന രോമങ്ങളാണ് കീടങ്ങളെ കെണിയില്‍ പ്പെടുത്താന്‍ സഹായിക്കുന്ന ഒരു ദ്രാവകം സ്രവിപ്പിക്കുന്നത്. ഈ സ്രവത്തില്‍ സൂര്യപ്രകാശമേല്ക്കുമ്പോള്‍ ഇത് തൂഷാരബിന്ദുക്കളെപ്പോലെ വെട്ടിത്തിളങ്ങുന്നു. അതിനാല്‍ സൂര്യ തുഷാരം (സണ്‍ ഡ്യൂ) എന്നറിയപ്പെടുന്നു.
പത്രതലത്തിലെ അഗ്രം ഉരുണ്ടു തടിച്ച സ്പര്‍ശകങ്ങള്‍ പശപോലെയള്ള ദ്രാവകം സ്രവിപ്പിക്കുന്നു. സ്പര്‍ശകങ്ങളുടെ അഗ്രത്തില്‍ മഞ്ഞുതുള്ളി പോലെ കാണുന്ന ഈ സ്രവത്തെ തേന്‍ തുള്ളിയാണെന്ന് തെറ്റിദ്ധരിച്ച് പറന്നെത്തുന്ന പ്രാണികള്‍ അതില്‍ ഒട്ടിപ്പിടിക്കുന്നു. സൂക്ഷ്മഗ്രാഹകങ്ങളായ സ്പര്‍ശകങ്ങള്‍ വളരെ വേഗത്തില്‍ അകത്തേക്കു വളയുന്നതിനാല്‍ പ്രാണി പത്രതലത്തിലെത്തുന്നു. സ്പർശകങ്ങളുടെ ഇത്തരത്തിലുള്ള വളയല്‍ അതിനടുത്തുള്ള മറ്റു സ്പര്‍ശകങ്ങളെക്കൂടി വളയാന്‍ പ്രേരിപ്പിക്കുന്നു. അതിനാല്‍ മറ്റു സ്പര്‍ശകങ്ങളുടെ അഗ്രഭാഗവും പ്രാണിയെ പൊതിയുന്നു. വളരെയധികം സ്പർശകങ്ങളുടെ അഗ്രങ്ങള്‍ ഇത്തരത്തില്‍ ഇരയെ പൊതിഞ്ഞു ബന്ധിക്കുന്നു. ചിലയവസരങ്ങളിൽ ഇല തന്നെ വളഞ്ഞ് ഒരു കപ്പിന്റെ ആകൃതിയിലായിത്തീരാറുണ്ട്. ഇരയെ പൊതിയുന്ന സ്പർശകങ്ങളുടെ അഗ്രഭാഗത്തുനിന്നും സ്രവിക്കുന്ന ദ്രാവകത്തിലെ പെപ്സിന്‍, ഹൈഡ്രോക്ലോറിക് ആസിഡ് ഇരയുടെ ശരീരത്തിലുള്ള നൈട്രോജിനസ് സംയുക്തങ്ങളെ മുഴുവന്‍ ലായനി രൂപത്തിലാക്കുന്നു. ഈ ലായനിയെ ഇലയിലുള്ള കലകള്‍ ആഗിരണം ചെയ്യുന്നു. ലായനി വലിച്ചെടുത്തു കഴിയുമ്പോള്‍ സ്പര്‍ശകങ്ങളുടെ വീണ്ടും പൂര്‍വ്വസ്ഥിതിയിലെത്തുകയും പശയുള്ള ദ്രാവകം സ്രവിക്കുകയും ചെയ്യുന്നു. കാറ്റു വീശുന്നതോടെ ദഹിക്കാതെ അവശേഷിക്കുന്ന പ്രാണിയുടെ ഭാഗങ്ങള്‍ ഇലയില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നു.
പ്രാണികളുടെ ശരീരത്തില്‍നിന്നത്രെ അവയ്ക്ക് നൈട്രജന്‍ പ്രാപ്തമാകുന്നത്.പ്രാണികളെ ഭക്ഷിക്കാതെയും ഡ്രോസെറ സസ്യത്തിന് ജീവിക്കാനാകും എന്നതാണ് ഇവയുടെ മറ്റൊരു സവിശേഷത.പലരോഗങ്ങള്‍ക്കും ഒൗഷധമായി ഈ ചെടിയെ ഉപയോഗിക്കാവുന്നത്കൊണ്ട് ഇനിനെ കൃഷിചെയ്യാരുണ്ടത്രെ..

No comments:

Post a Comment