Friday, February 19, 2016

പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ലംപ്‌സംഗ്രാന്റ് ഗണ്യമായി വര്‍ദ്ധിപ്പിച്ചതായി മന്ത്രി എ.പി. അനില്‍കുമാര്‍

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന ലംപ്‌സംഗ്രാന്റ് കാലോചിതമായി പരിക്ഷ്‌കരിക്കാന്‍ തീരുമാനിച്ചതായി പട്ടികജാതി, പിന്നോക്ക ക്ഷേമ, ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ അറിയിച്ചു. കെ.ജി വിഭാഗത്തില്‍ നിലവില്‍ നല്കി വരുന്ന 150 രൂപ 500 രൂപയായും (333 ശതമാനം വര്‍ദ്ധന), എല്‍പി വിഭാഗത്തിലേത് 250 എന്നത് 500 രൂപയായും (100 ശതമാനം), യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് നല്കി വരുന്ന 500 രൂപ 1000 രൂപയായും (100 ശതമാനം),ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 750 രൂപയില്‍ നിന്ന് 1000 രൂപയായു (33 ശതമാനം) മാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്.
പോസ്റ്റ് മെട്രിക് തലത്തില്‍ പ്ലസ് വണ്‍, പ്ലസ് ടു, ഹയര്‍ സെക്കണ്ടറി,വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് 900 രൂപ എന്നത് 1125 രൂപയായും ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് (ബിഎഡ്. ഉള്‍പ്പെടെ) 950-ല്‍ നിന്ന് 1190 ആയും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 1250-ല്‍ നിന്ന് 1570 രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.എം.ബി.ബി.എസിന് 2500 രൂപ 3125 ആയും, ഹൗസ് സര്‍ജന്‍മാരുടേത് 1600 എന്നത് 2000 രൂപയായും ഉയര്‍ത്തി. ബി.ടെക്ക് വിദ്യാര്‍ത്ഥികള്‍ക്കുള്ള ലംപ്‌സംഗ്രാന്റ് 1800-ല്‍ നിന്ന് 2250 രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന വിവിധ കോഴ്‌സുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ലംപ്‌സം ഗ്രാന്റും ആനുപാതികമായി വര്‍ദ്ധിപ്പിച്ചിട്ടുള്ളതായി മന്ത്രി അറിയിച്ചു.പ്രതിമായ സ്റ്റൈപ്പന്റ് തുകയിലും ഗണ്യമായ വര്‍ദ്ധന വരുത്തിയതായി മന്ത്രി പറഞ്ഞു. പ്രീ മെട്രിക് തലത്തില്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക്100 രൂപ എന്നത് 150 രൂപയായും അപ്പര്‍ പ്രൈമറി വദ്യാര്‍ത്ഥികള്‍ക്ക് 125 എന്നത് 190 രൂപയായും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപ 225 രൂപയായും വര്‍ദ്ധിപ്പിച്ചു. പോസ്റ്റ് മെട്രിക് തലത്തില്‍ വിദ്യാലയത്തിന് എട്ടു കിലോമീറ്ററിനുള്ളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപ 625 രൂപയായും എട്ടു കിലോമീറ്ററിനു പുറത്തു താമസിക്കുന്നവര്‍ക്ക് 600 എന്നത് 750 രൂപയായും വര്‍ദ്ധിപ്പിച്ചു. പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള വ്യവസായ പരിശീലന കേന്ദ്രങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 600 രൂപയില്‍ നിന്ന് 750 രൂപയായും വൊക്കേഷണല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ വിദ്യാര്‍ത്ഥികളുടേത് 400 രൂപയില്‍ നിന്ന് 500 രൂപയായും വര്‍ദ്ധിപ്പിച്ചു. കൂടാതെ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികള്‍ക്കുള്ള പോക്കറ്റ്മണി 150-ല്‍ നിന്ന് 190 രൂപയായും, പ്രീമെട്രിക്കിലേത് 100-ല്‍ നിന്ന് 150 രൂപയായും ഉയര്‍ത്തി. മെഡിക്കല്‍, എഞ്ചിനീയറിംഗ്, അഗ്രികള്‍ച്ചര്‍ തുടങ്ങി പ്രവേശനപ്പരീക്ഷയിലൂടെ പ്രവേശനം നേടുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള പോക്കറ്റ്മണി 150-ല്‍ നിന്ന് 190 രൂപയായി ഉയര്‍ത്തിയതായും മന്ത്രി പറഞ്ഞു. പട്ടികജാതി വിഭാഗത്തിലെ അതീവ ദുര്‍ബല വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കു പ്രൈമറി തലത്തില്‍ നല്കിവരുന്ന നൂറ് രൂപ നൂറ്റി അന്‍പത് രൂപയായും അപ്പര്‍ പ്രൈമറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 125 രൂപ എന്നത് 190 രൂപയായും വര്‍ദ്ധിപ്പിച്ചു.2015 ജൂണ്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതുക്കിയ നിരക്കിലുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥിള്‍ക്കും വര്‍ദ്ധനയുടെ ആനുകൂല്യം ലഭിക്കുമെന്നും ഒ.ഇ.സി വിഭാഗത്തിനായി പ്രതിവര്‍ഷം 20 കോടി രൂപയുടെ അധിക ബാദ്ധ്യത പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.

No comments:

Post a Comment